Wednesday, December 7, 2011

DAMN-2012

മുല്ലപ്പെരിയാര്‍ ദുര്‍ബലമാണ്. അതിന്റെ തകര്‍ച്ച ഒഴിവാക്കാന്‍ വേണ്ടത് ഉടനടിചെയ്യേണ്ടതുണ്ടെന്നുള്ളത് തര്‍ക്കമറ്റ സംഗതിയാണ്. എന്നാല്‍ സ്വാര്‍ത്ഥതാത്പര്യം ലാക്കാക്കി DAM-999 സംവിധായകന്‍ സോഹന്‍ റോയിയും രാഷ്ട്രീയക്കാരും മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ പെരുപ്പിച്ച നുണകള്‍ പറഞ്ഞ് ജനങ്ങളെ പരിഭ്രാന്തരാക്കി സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വഴിയും നേരിട്ടും തീവ്രവാദനിലപാടുകളിലേയ്ക്ക് തള്ളിവിടുമ്പോള്‍ അത്രയൊന്നും അകലെയല്ലാത്ത മറ്റൊരു ദുരന്തം നമ്മളെ കാത്തിരിക്കുന്നു. തമിഴ് -ശ്രീലങ്ക ദ്രുവീകരണം പോലെ കേരളവും തമിഴ്‌നാടും തമ്മിലടിക്കുന്ന നാളുകള്‍! വികാരപരമായി മാത്രം വിഷയങ്ങളെ സമീപിക്കുന്ന തമിഴര്‍ മലയാളികള്‍ക്ക് നേരെ മറ്റൊരു തമിഴ് പുലിയായാല്‍!

ഇപ്പോള്‍ തന്നെ അത് തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന അതിര്‍ത്തിയില്‍ ഗുരുതരമായ ചേരിതിരിവും അക്രമണങ്ങളും നടക്കുന്നു. അതിനെതിരെ ഇപ്പോള്‍ ഒരക്ഷരവും മിണ്ടാതിരിക്കുന്ന രാഷ്ട്രീയക്കാര്‍ സംഗതി വഷളാകുമ്പോള്‍ സ്ഥലം സന്ദര്‍ശിക്കാനും ടിവി ക്യാമറയുടെ മുന്നില്‍ മോങ്ങാനും വരും. അന്നും അവര്‍ നിരാഹാരവും മനുഷ്യമതിലും പ്രയോഗിക്കും.
അന്ന് പക്ഷെ എല്ലാം കൈവിട്ടിട്ടുണ്ടാകും. മുല്ലപ്പെരിയാര്‍ അന്ന് ആര്‍ക്കും വേണ്ടാത്ത വിഷയമാകും, അടുത്ത ഭൂകമ്പം വരെയെങ്കിലും. 9 മണിക്കുള്ള ടിവി വാര്‍ത്തയില്‍ സ്ഥിരം കുറ്റികള്‍ കയറിയിരുന്ന് അക്രമത്തിനെതിരെ തൊള്ളകീറിയിട്ട് കാശും വാങ്ങീപ്പോകും. നമ്മുടെ സോഷ്യല്‍ നെറ്റ് വര്‍ക്ക് പുലികള്‍ അന്ന് തമിഴ്‌നാട് അക്രമത്തിനിരയായവരുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്ത് ചാരിതാര്‍ത്ഥ്യരാകും!

Wednesday, August 31, 2011

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മംഗ്ലീഷ്‌


"ക്രിയേറ്റിവിറ്റി എന്നുപറയുന്നത്‌ അങ്ങനെ അബ്സ്ട്രാക്ട്‌ ആയി വരുന്നതല്ല. അത്‌ സോഷ്യല്‍ ഇന്‍ട്രാക്ഷനില്‍ കൂടി ഇന്‍വോള്‍വ്‌ ചെയ്ത്‌ വരുന്നതാണ്‌. നേച്ചറും സൊസൈറ്റിയുമൊക്കെയായുള്ള ഇന്‍ട്രാക്ഷനിലൂടെയാണ്‌ അത്‌ വരുന്നത്‌.... "

ഇത്‌ ഏതെങ്കിലും ടിവി പരിപാടിക്കിടയില്‍ രഞ്ജിനി ഹരിദാസ്‌ പറഞ്ഞതൊന്നുമല്ല, നമ്മുടെ പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ മാതൃഭൂമി ഓണപ്പതിപ്പിലെ ഒരു സംവാദത്തില്‍ പറഞ്ഞതാണ്‌. സംവാദത്തിലുടനീളം മലയാളത്തിന്റെ പ്രിയ കവി ഇത്തരം ഭാഷയാണുപയോഗിച്ചിരിക്കുന്നത്‌. ഇത്‌ ചുള്ളിക്കാടിന്റെ മാത്രം കാര്യമല്ല, നമ്മുടെ പല സാഹിത്യകാരന്‍മാരും സംഭാഷണത്തിനിടയില്‍ ധാരാളം ഇംഗ്ലീഷ്‌ കുത്തിനിറയ്ക്കുന്നത്‌ കേള്‍ക്കാം. വളരെ ഭാഷാ സ്വാധീനമുള്ള ഇവര്‍ ആശയപ്രകടനത്തിനായി ഇംഗ്ലീഷിനെ ആശ്രയിക്കുന്നത്‌ കാണുമ്പോള്‍ സാധാരണക്കാരെ കുറ്റം പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്‌? ഇംഗ്ലീഷില്‍ "ഐഡിയ എക്സ്‌പ്രസ് ചെയ്തില്ലെങ്കില്‍" തന്നെക്കുറിച്ച്‌ മോശമായി ധരിക്കുമെന്നുള്ള തോന്നല്‍ ഉള്ളതുകൊണ്ടല്ലേ ചുള്ളിക്കാടും ഇങ്ങനെ സംസാരിക്കുന്നത്‌. എന്നുവച്ചാല്‍ മലയാളത്തിലെ അവസാനത്തെ "മഹാകവി"യ്ക്കും ആഢ്യത്വം തോന്നണമെങ്കില്‍ ആംഗലേയം വേണം. എങ്കില്‍പ്പിന്നെ ടിവി അവതാരകരെയും ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകാരെയും നമുക്കിനിയെങ്കിലും വെറുതെ വിട്ടുകൂടെ?

മറുകുറി: മലയാളം ഇപ്പോഴും നന്നായി കൈകാര്യം ചെയ്യുന്ന ഒരുകൂട്ടര്‍ മാത്രമേയുള്ളൂ, എല്ലാവരും കുറ്റം പറയുന്ന രാഷ്ട്രീയക്കാര്‍!

Saturday, July 24, 2010

ടിന്റുമോന് പേറ്റന്റായി

മലയാളികളുടെ പ്രിയങ്കരനായ എസ്‌ എം എസ്‌ കഥാപാത്രം ടിന്റുമോന് "രക്ഷകര്‍ത്താവു"ണ്ടാവുന്നു. സുഭദ്രം സിനിമയുടെ സംവിധായകനായ ശ്രീലാലാണ്‌ ടിന്റുമോന്റെ പേറ്റന്റ് സ്വന്തമാക്കിയിരിക്കുന്നത്‌. വിഷ്വല്‍ മീഡിയയിലേക്കുള്ള പേറ്റന്റാണ്‌ സ്വന്തമാക്കിയിരിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. എന്നു വച്ചാല്‍ ടിവി സിനിമ മാധ്യമങ്ങളില്‍ ടിന്റുമോന്‍ എന്ന പേരുപയോഗിച്ച്‌ എന്തു പരിപാടി കാണിക്കണമെങ്കിലും ശ്രീലാലിന്റെ അനുമതി വേണ്ടിവരും. എസ്‌ എം എസ്സിനോ പ്രിന്റ് ചെയ്യുന്നതിനോ ഇത്‌ ബാധകമല്ല.

ശ്രീലാല്‍ ടിന്റുമോന്‍ കഥകള്‍ ഓഡിയോ സിഡിയായി വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്.

ഇനിയിപ്പോ കുട്ടിച്ചാത്തനും കള്ളിയങ്കാട്ട്‌ നീലിക്കും പേറ്റന്റ് വരുമായിരിക്കും.

Tuesday, June 29, 2010

എന്റെ മുറിയിലെ കിളിക്കൂട്


ആദ്യം അവന്‍ വന്ന് പരിസരനിരീക്ഷണം നടത്തി സ്ഥാനം നിര്‍ണ്ണയിച്ചു.



രണ്ടുപേരും ചേര്‍ന്നൊരുക്കിയ കൂട് തൊട്ടറിഞ്ഞ് അവള്‍ തൃപ്തയായി.
( അവള്‍ക്ക് അലോസരമാകാതിരിക്കാന്‍ ജനല്‍ കര്‍ട്ടന്‍ ഞങ്ങള്‍ പിന്‍ ചെയ്ത് വച്ചു,
കാറ്റില്‍ അതിളകിയാലോ!)



എന്തായാലും അവളൊരു ചിത്രകാരിതന്നെയാണ്.


നെഞ്ഞോടടുക്കി മതിമറന്നുറങ്ങി...

(ഞങ്ങള്‍ ശല്യക്കാരല്ലെന്നവള്‍ക്ക് തോന്നിയിട്ടുണ്ടാകും. ഞാന്‍ മൊബൈല്‍ വളരെ അടുത്ത് കൊണ്ട് പോയി പടമെടുക്കുമ്പോള്‍ ഒന്ന് കണ്ണ് മിഴിച്ച് നോക്കിയിട്ട് അവള്‍ വീണ്ടും അന്തംവിട്ട് ഉറക്കം തുടങ്ങി.)


ബ്രഹ്മാണ്ടകടാഹത്തിലേക്ക് രണ്ടുപേര്‍കൂടി..



വിശപ്പിന്റെ വിളി

(ഒരു ദിവസം ഓഫീസില്‍ പോയിവരുമ്പോഴേക്കും കുഞ്ഞുകിളികള്‍ പറന്നുപൊയ്ക്കഴിഞ്ഞിരുന്നു. രണ്ട് ദിവസമെങ്കിലും പരിശീലനപ്പറക്കലിന് വേണ്ടിവരുമെന്നായിരുന്നു എന്റെ ധാരണ. പക്ഷേ കൂട്ടില്‍ നിന്നു ചാടി മണിക്കൂറുകള്‍ക്കകം അവ പൊയ്ക്കഴിഞ്ഞെന്ന് ഭാര്യ പറഞ്ഞു. പ്രകൃതിയുടെ അതിജീവന തന്ത്രം! കുഞ്ഞുകിളികള്‍ പറന്നുപഠിച്ചുകൊണ്ടിരുന്നെങ്കില്‍‍ എന്നേ അവയുടെ കഥകഴിഞ്ഞേനെ!)

Thursday, June 10, 2010

1981 ലെ “നാന” മുഖപ്രസംഗം

ഓരോ തലമുറയും പുതിയ തലമുറയെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. കഴിഞ്ഞ കാലം മനോഹരവും നന്‍മനിറഞ്ഞതും സംഭവബഹുലമായിരുന്നുവെന്നും ഈയിടെയായി എല്ലാം ആകെ കെട്ടുപോയി എന്നും പറയാത്ത എത്ര മദ്ധ്യവയസ്സുകഴിഞ്ഞവര്‍ ഉണ്ടാകും?. അതാതുകാലഘട്ടത്തെ "കലികാലം" എന്നു കുറ്റപ്പെടുത്താത്ത കൃതികള്‍ ഏതെങ്കിലും കാലത്ത്‌ ഇറങ്ങിയിട്ടുണ്ടോയെന്ന്‌ സംശയം. ഇപ്പോഴത്തെ സിനിമകളും ഗാനങ്ങളൂം ചവറാണെന്നും മുന്‍പൊക്കെ നല്ല സനിമകള്‍ മലവെള്ളം പോലെ ഇറങ്ങിയിരുന്നുവന്നുമാണ്‌ പൊതുവിലാപം. തമിഴ്‌ സിനിമയുമായി താരതമ്യം ചെയ്ത്‌ ഇപ്പോഴത്തെ മലയാളം സിനിമയെ നന്നാക്കനിറങ്ങിയവരുടെ ബാഹുല്യമാണെങ്ങും. 1981-ലെ "നാന" സിനിമാവരികയില്‍ വന്ന മുഖപ്രസംഗം ഒന്ന്‌ നോക്കൂ.


മുഖപ്രസംഗത്തിലെ പ്രസക്ത ഭാഗം ഇങ്ങനെ-
“ഇത്തരുണത്തില്‍ കച്ചവട സങ്കല്‍പ്പങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ക്കിടന്നു വീര്‍പ്പുമുട്ടുന്ന മലയാള സിനിമയെ വര്‍ത്തമാന തമിഴ് സിനിമയുമായി തട്ടിച്ചുനോക്കുന്നത് ആരോഗ്യകരമായിരിക്കും. അറുപതുകളുടെ മദ്ധ്യത്തില്‍ തന്നെ കലാപരമായ മേന്മ നഷ്ടപ്പെടാതെ പ്രദര്‍ശനവിജയം നേടിയ നല്ല ചിത്രങ്ങള്‍ നിര്‍മ്മിച്ച പോപ്പുലര്‍ സിനിമയുടെ മഹത്തായ പാരമ്പര്യം നമുക്കുണ്ട്. എന്നാല്‍ അതില്‍ നിന്നും വീണ്ടും നാം വളരുകയായിരുന്നോ? വൈകൃതങ്ങളും ആഭാസങ്ങളും കൊണ്ടു നിറഞ്ഞ ബിഗ് ബജറ്റ് ചിത്രങ്ങ്ലുടെ വര്‍ദ്ധിച്ചുവരുന്ന പ്രചാരം തീര്‍ച്ച്യായും അതല്ല കാണിക്കുന്നത്. ഈ പോക്ക് പിറകോട്ടുള്ള മാറ്റമാണ്; ഭര്‍ത്സനീയവും അനാരോഗ്യകരവുമാണ്. തമിഴുസിനിമയുടെ ആധുനിക മുഖം അര്‍ഹിക്കുന്ന ഗൌരവത്തോടെ മനസ്സിലാക്കുക. ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക. അത് നമുക്ക് ഗുണം ചെയ്യും.”

എന്തതിശയം!
ഇതേ വാചകങ്ങള്‍ തന്നെയല്ലേ നമ്മള്‍ ഇപ്പോഴും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്‌!