Saturday, July 24, 2010

ടിന്റുമോന് പേറ്റന്റായി

മലയാളികളുടെ പ്രിയങ്കരനായ എസ്‌ എം എസ്‌ കഥാപാത്രം ടിന്റുമോന് "രക്ഷകര്‍ത്താവു"ണ്ടാവുന്നു. സുഭദ്രം സിനിമയുടെ സംവിധായകനായ ശ്രീലാലാണ്‌ ടിന്റുമോന്റെ പേറ്റന്റ് സ്വന്തമാക്കിയിരിക്കുന്നത്‌. വിഷ്വല്‍ മീഡിയയിലേക്കുള്ള പേറ്റന്റാണ്‌ സ്വന്തമാക്കിയിരിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. എന്നു വച്ചാല്‍ ടിവി സിനിമ മാധ്യമങ്ങളില്‍ ടിന്റുമോന്‍ എന്ന പേരുപയോഗിച്ച്‌ എന്തു പരിപാടി കാണിക്കണമെങ്കിലും ശ്രീലാലിന്റെ അനുമതി വേണ്ടിവരും. എസ്‌ എം എസ്സിനോ പ്രിന്റ് ചെയ്യുന്നതിനോ ഇത്‌ ബാധകമല്ല.

ശ്രീലാല്‍ ടിന്റുമോന്‍ കഥകള്‍ ഓഡിയോ സിഡിയായി വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്.

ഇനിയിപ്പോ കുട്ടിച്ചാത്തനും കള്ളിയങ്കാട്ട്‌ നീലിക്കും പേറ്റന്റ് വരുമായിരിക്കും.

Tuesday, June 29, 2010

എന്റെ മുറിയിലെ കിളിക്കൂട്


ആദ്യം അവന്‍ വന്ന് പരിസരനിരീക്ഷണം നടത്തി സ്ഥാനം നിര്‍ണ്ണയിച്ചു.



രണ്ടുപേരും ചേര്‍ന്നൊരുക്കിയ കൂട് തൊട്ടറിഞ്ഞ് അവള്‍ തൃപ്തയായി.
( അവള്‍ക്ക് അലോസരമാകാതിരിക്കാന്‍ ജനല്‍ കര്‍ട്ടന്‍ ഞങ്ങള്‍ പിന്‍ ചെയ്ത് വച്ചു,
കാറ്റില്‍ അതിളകിയാലോ!)



എന്തായാലും അവളൊരു ചിത്രകാരിതന്നെയാണ്.


നെഞ്ഞോടടുക്കി മതിമറന്നുറങ്ങി...

(ഞങ്ങള്‍ ശല്യക്കാരല്ലെന്നവള്‍ക്ക് തോന്നിയിട്ടുണ്ടാകും. ഞാന്‍ മൊബൈല്‍ വളരെ അടുത്ത് കൊണ്ട് പോയി പടമെടുക്കുമ്പോള്‍ ഒന്ന് കണ്ണ് മിഴിച്ച് നോക്കിയിട്ട് അവള്‍ വീണ്ടും അന്തംവിട്ട് ഉറക്കം തുടങ്ങി.)


ബ്രഹ്മാണ്ടകടാഹത്തിലേക്ക് രണ്ടുപേര്‍കൂടി..



വിശപ്പിന്റെ വിളി

(ഒരു ദിവസം ഓഫീസില്‍ പോയിവരുമ്പോഴേക്കും കുഞ്ഞുകിളികള്‍ പറന്നുപൊയ്ക്കഴിഞ്ഞിരുന്നു. രണ്ട് ദിവസമെങ്കിലും പരിശീലനപ്പറക്കലിന് വേണ്ടിവരുമെന്നായിരുന്നു എന്റെ ധാരണ. പക്ഷേ കൂട്ടില്‍ നിന്നു ചാടി മണിക്കൂറുകള്‍ക്കകം അവ പൊയ്ക്കഴിഞ്ഞെന്ന് ഭാര്യ പറഞ്ഞു. പ്രകൃതിയുടെ അതിജീവന തന്ത്രം! കുഞ്ഞുകിളികള്‍ പറന്നുപഠിച്ചുകൊണ്ടിരുന്നെങ്കില്‍‍ എന്നേ അവയുടെ കഥകഴിഞ്ഞേനെ!)

Thursday, June 10, 2010

1981 ലെ “നാന” മുഖപ്രസംഗം

ഓരോ തലമുറയും പുതിയ തലമുറയെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. കഴിഞ്ഞ കാലം മനോഹരവും നന്‍മനിറഞ്ഞതും സംഭവബഹുലമായിരുന്നുവെന്നും ഈയിടെയായി എല്ലാം ആകെ കെട്ടുപോയി എന്നും പറയാത്ത എത്ര മദ്ധ്യവയസ്സുകഴിഞ്ഞവര്‍ ഉണ്ടാകും?. അതാതുകാലഘട്ടത്തെ "കലികാലം" എന്നു കുറ്റപ്പെടുത്താത്ത കൃതികള്‍ ഏതെങ്കിലും കാലത്ത്‌ ഇറങ്ങിയിട്ടുണ്ടോയെന്ന്‌ സംശയം. ഇപ്പോഴത്തെ സിനിമകളും ഗാനങ്ങളൂം ചവറാണെന്നും മുന്‍പൊക്കെ നല്ല സനിമകള്‍ മലവെള്ളം പോലെ ഇറങ്ങിയിരുന്നുവന്നുമാണ്‌ പൊതുവിലാപം. തമിഴ്‌ സിനിമയുമായി താരതമ്യം ചെയ്ത്‌ ഇപ്പോഴത്തെ മലയാളം സിനിമയെ നന്നാക്കനിറങ്ങിയവരുടെ ബാഹുല്യമാണെങ്ങും. 1981-ലെ "നാന" സിനിമാവരികയില്‍ വന്ന മുഖപ്രസംഗം ഒന്ന്‌ നോക്കൂ.


മുഖപ്രസംഗത്തിലെ പ്രസക്ത ഭാഗം ഇങ്ങനെ-
“ഇത്തരുണത്തില്‍ കച്ചവട സങ്കല്‍പ്പങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ക്കിടന്നു വീര്‍പ്പുമുട്ടുന്ന മലയാള സിനിമയെ വര്‍ത്തമാന തമിഴ് സിനിമയുമായി തട്ടിച്ചുനോക്കുന്നത് ആരോഗ്യകരമായിരിക്കും. അറുപതുകളുടെ മദ്ധ്യത്തില്‍ തന്നെ കലാപരമായ മേന്മ നഷ്ടപ്പെടാതെ പ്രദര്‍ശനവിജയം നേടിയ നല്ല ചിത്രങ്ങള്‍ നിര്‍മ്മിച്ച പോപ്പുലര്‍ സിനിമയുടെ മഹത്തായ പാരമ്പര്യം നമുക്കുണ്ട്. എന്നാല്‍ അതില്‍ നിന്നും വീണ്ടും നാം വളരുകയായിരുന്നോ? വൈകൃതങ്ങളും ആഭാസങ്ങളും കൊണ്ടു നിറഞ്ഞ ബിഗ് ബജറ്റ് ചിത്രങ്ങ്ലുടെ വര്‍ദ്ധിച്ചുവരുന്ന പ്രചാരം തീര്‍ച്ച്യായും അതല്ല കാണിക്കുന്നത്. ഈ പോക്ക് പിറകോട്ടുള്ള മാറ്റമാണ്; ഭര്‍ത്സനീയവും അനാരോഗ്യകരവുമാണ്. തമിഴുസിനിമയുടെ ആധുനിക മുഖം അര്‍ഹിക്കുന്ന ഗൌരവത്തോടെ മനസ്സിലാക്കുക. ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക. അത് നമുക്ക് ഗുണം ചെയ്യും.”

എന്തതിശയം!
ഇതേ വാചകങ്ങള്‍ തന്നെയല്ലേ നമ്മള്‍ ഇപ്പോഴും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്‌!